ന്യൂഡിൽസ്, ബിരിയാണി, പഴകിയ മത്സ്യം.. കായംകുളത്ത് ഹോട്ടലുകളിൽ ആകെ പ്രശ്നം…
കായംകുളം: കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യപദാർത്ഥങ്ങളും പിടികൂടി. ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.
ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ വൃത്തിഹീനമായ ചുറ്റുപാടി കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം ആരോഗ്യ വിഭാഗത്തിന് തൃപ്തികരമെന്നു തോന്നിയാൽ മാത്രം തുറന്നു പ്രവർത്തിക്കുവാൻ ഇതിന് അനുമതി നൽകും.
ന്യൂഡിൽസ്, ബിരിയാണി, പാചകം ചെയ്യുവാനായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം, ഇറച്ചി കറികൾ, മീൻ കറികൾ, മറ്റു പലഹാരങ്ങൾ എന്നിവയാണ് പിടികൂടിയതെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിൻ്റെ നിർദ്ദേശപ്രകാരം, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ദിലീപ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, പത്മനാഭൻ പിള്ള, അരുണിമ, മറ്റു ജീവനക്കാരായ ബാബു, ഉണ്ണികൃഷ്ണൻ, രാജേഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.