തീരം കടലെടുക്കാൻ സാധ്യത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയുണ്ടെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ കോസ്റ്റൽ വൾനറബിലിറ്റി ഇൻഡക്‌സിലാണ് സംസ്ഥാനത്തെ ദുർബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്. കണ്ണൂർ, കൊച്ചി, ആലപ്പുഴ, കാസർകോട് ജില്ലകളിലെ തീരമേഖലകളാണ് കൂടുതൽ അപകടകരമായ രീതിയിലുള്ളത്. സംസ്ഥാനത്തെ 53 കിലോമീറ്റർ അപകടകരമായ രീതിയിലും 243 കിലോമീറ്റർ ഇടത്തരം അപകടകരമായ രീതിയിലുമാണെന്ന് പഠനം പറയുന്നു. തീരദേശ മണ്ണൊലിപ്പ്, കടൽ കയറുക, സുനാമിയിലും മറ്റു പ്രകൃതിദുരന്തങ്ങളിലും വളരെവേഗം നാശം സംഭവിക്കുക, തീരമേഖലകളിൽ ചെരിവ് സംഭവിക്കുക, ഉയർന്ന തിരമാലയടിക്കുക തുടങ്ങിയവയാണ് ഈ മേഖലകളിൽ കൂടുതലായും സംഭവിക്കുക.മാറുന്ന കടൽനിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടൽമേഖലയിലെ ദുരന്തങ്ങൾ, തിരമാലയുടെ ഉയരവും ദൈർഘ്യവും കടലിന്റെ ഉയർച്ചതാഴ്ചകൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ സമുദ്രത്തിന്റെ തോത് പ്രതിവർഷം 3 മുതൽ 3.4 മില്ലീമീറ്റർ വരെ ഉയരുന്നുണ്ടെന്ന നിർണ്ണായക വിവരവും പഠനം വിലയിരുത്തുന്നു.