ഞാൻ ആരേയും അങ്ങോട്ട് ചെന്ന് കടിക്കാറില്ല…. ഇങ്ങോട്ട് വന്നാൽ വിട്ടുകൊടുക്കാറുമില്ല…..

കണ്ണൂരിൽ ഒരു അതിഥിയെ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളോടു ചേർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്ന പറക്കും പാമ്പ് എന്ന നാഗത്താൻ പാമ്പാണ് കണ്ണൂർ മട്ടന്നൂർ മുഴപ്പാലയിലെ വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ അതിഥിയായെത്തിയത്. ഏകദേശം ഒരു വയസ് പ്രായമുള്ള ഓർനെറ്റെ ഫ്‌ളൈയിങ് സ്‌നേക്ക് എന്ന ശാസ്ത്രീയ നാമത്തിലുള്ള പെൺ നാഗത്താൻ പാമ്പിനെയാണ് കണ്ടെത്തിയത്. മരച്ചില്ല വഴി വീടിന്റെ ജനലിലൂടെ എത്തിയ പാമ്പ് മുറിയിലകപ്പെട്ടതോടെ ടൈൽസിലൂടെ നീങ്ങാനാകാതെ ശുചിമുറിയിലേക്കു കടക്കുകയായിരുന്നു.

വർണ്ണവൈവിധ്യമുള്ള ആരെയും ആകർഷിക്കുന്ന ശരീരം. വർണ വൈവിധ്യം ഉള്ളതിനാൽ തന്നെ അലങ്കാര പാമ്പ് എന്ന പേരും ഇതിനുണ്ട്. പ്രകോപിച്ചാൽ പതിന്മടങ്ങായി അക്രമണകാരിയാകുന്ന പ്രകൃതവും. വിഷപ്പാമ്പ് ആണെങ്കിലും മനുഷ്യന് അപകടമുണ്ടാക്കുന്നതല്ല ഇവ. ഇരയെ കൊല്ലാൻ മാത്രം ഇവ ഉപയോഗിക്കുന്നതാണു വിഷം. പ്രകോപിപ്പിച്ചാൽ ആക്രമണകാരിയാകും. മരത്തിൽ നിന്നു മരങ്ങളിലേക്ക് അതിവേഗം ഓടാൻ ഇവയ്ക്ക് കഴിയുമെന്നതാണു പ്രത്യേകത. മരങ്ങളിലാണു താമസം. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ ചേർന്നതാണു ദേഹം.
അനധികൃതമായി ഇതിനെ പിടികൂടുന്നതും തനത് ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതുമായ പ്രവൃത്തി ചെയ്താൽ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്. ആനപ്രേമി സംഘമായ പ്രസാദ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും വനം വകുപ്പ് സർട്ടിഫൈഡ് വൈൽഡ് ലൈഫ് റസ്‌ക്യൂവേഴ്‌സുമായ മനോജ് കെ.മാധവൻ, അജയ് മാണിയൂർ എന്നിവർ രക്ഷപ്പെടുത്തിയ പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു.

Related Articles

Back to top button