ചാത്തൻപാറയിൽ കുടുംബം ആത്മഹത്യചെയ്ത സംഭവം : പോത്ത് ഇറച്ചിക്ക് പകരം തട്ടുകടയില്‍ നിന്നും വിറ്റത് പട്ടിയിറച്ചിയെന്ന് പരാതി….
കല്ലമ്പലം: ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണം തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ റസീപ്റ്റ് ട്രഷറിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അഭിയെന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയില്‍ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയില്‍ നിന്നും പട്ടിയിറച്ചിയാണ് നല്‍കിയത് എന്ന സംശയം ചൂണ്ടികാട്ടിയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ 29 ന് രാവിലെ ആറ്റിങ്ങല്‍ സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടുന്ന ടീം പരിശോധനക്കായി പോയി. രജിസ്‌ട്രേഷന്‍ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകള്‍ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചു. അതിനോടൊപ്പം രജിസ്‌ട്രേഷന്‍ ഹാജരാക്കാത്തതിനാല്‍ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാണെന്ന് അറിയിച്ച് അവര്‍ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടന്‍ എന്നയാള്‍ക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്‌സറും റിപ്പോര്‍ട്ടും ജില്ലാ ഓഫീസിലേക്ക് മെയില്‍ ലഭിച്ചിട്ടുണ്ട്.