കേരളത്തിൽ 10ൽ 9 സ്ത്രീകൾക്കും ഭര്‍ത്താവിനോട് ലൈംഗികബന്ധം നിരസിക്കാന്‍ കഴിവുള്ളവർ…..

സംസ്ഥാനത്തെ 10 സ്ത്രീകളില്‍ ഒമ്പത് പേര്‍ക്കും ഭര്‍ത്താവിനോട് ലൈംഗികബന്ധം നിരസിക്കാന്‍ കഴിയുന്നുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ താല്‍പര്യമില്ലെങ്കില്‍ ഭര്‍ത്താവിനോട് പറ്റില്ലെന്ന് പറയുന്ന സ്ത്രീകളുടെ കാര്യത്തില്‍ കേരളം ആറാം സ്ഥാനത്താണ്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 82.4 ശതമാനം ആണെന്നും സര്‍വേ പറയുന്നു. കുടുംബാരോഗ്യ മന്ത്രാലയം നടത്തുന്ന അഞ്ചാമത്തെ സര്‍വേയാണിത്.കേരളീയ പുരുഷന്മാരുടെ ലിംഗപരമായ നിലപാടുകളും സര്‍വേ വെളിപ്പെടുത്തുന്നു. 15-49 വയസ് പ്രായമുള്ളവരില്‍ 22.6 ശതമാനം പേര്‍ ജീവിത പങ്കാളി ലൈംഗികത നിരസിക്കുമ്പോള്‍ ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്നു. ഭര്‍ത്താവിന് അതിന് അവകാശമുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇത് ദേശീയ ശരാശരിയായ 19.2 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് കാര്യങ്ങളോടുള്ള കേരളത്തിലെ പുരുഷന്മാരുടെ പ്രതികരണങ്ങളും ദേശീയ ശരാശരിയും ഇപ്രകാരമാണ്. ഭാര്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാതിരിക്കുക – 11.4 (13), ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ ബലപ്രയോഗം നടത്തുക- 8.8 (12.2), മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുക- 13 (12.6). ഭാര്യ ലൈംഗികത നിരസിച്ചാല്‍ ഈ നാല് കാര്യങ്ങളും പ്രകടിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് 3.95 ശതമാനം പുരുഷന്മാര്‍ മാത്രമേ സമ്മതിക്കുന്നുള്ളൂ. 69.2 ശതമാനം പേര്‍ ഇതിനോട് യോജിക്കുന്നില്ല. 81.7ശതമാനം കേരളീയ പുരുഷൻമാർ, ഭാര്യ ക്ഷീണിതയായാലും മാനസികാവസ്ഥ മോശമായാലും ലൈംഗികത നിരസിക്കുന്നത് ന്യായമാണെന്ന് വിശ്വസിക്കുന്നു.ഇണയുടെ ചോദ്യം ചെയ്യാനാവാത്ത അവകാശമായി സെക്സ് കണക്കാക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഇത് കാണിക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ ജെ.ദേവിക പറയുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് അവരുടെ മേലുള്ള അവകാശങ്ങളില്‍ അവര്‍ വിശ്വസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പുരുഷാധിപത്യത്തിനെതിരായ പോരാട്ടം മന്ദഗതിയിലുള്ള പ്രക്രിയയാണ്. പുരുഷാധിപത്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ചില കാര്യങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി ഒരു ഇടം ആവശ്യപ്പെടുന്ന അല്ലെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് നല്ല സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

Back to top button