കിരൺകുമാർ കോടതിയിൽ നിന്ന് ജയിലിലേക്ക്…
വിസ്മയ കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ കിരൺകുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പൊലീസുകാർ വളരെ പണിപ്പെട്ടാണ് പ്രതി കിരൺകുമാറിനെ പൊലീസ് വാഹനത്തിൽ കയറ്റിയത്. തനിക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ പ്രതി തയ്യാറായില്ല. കിരൺകുമാറിന് കോടതിയിൽ നിന്ന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ വ്യക്തമാക്കി. നിമയപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തമെങ്കിലും ലഭിക്കാനായി ഏതറ്റംവരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പൊലീസുകാർക്കും വിഷയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓർമ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാൻ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാൻ സാധ്യതയുണ്ടെന്നുമാണ് കിരൺകുമാർ പറഞ്ഞത്.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.
കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ കോടതിയിൽവെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അഭിഭാഷകൻ പ്രതാപചന്ദ്രനും. അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭർത്താവിന്റെ കേസാണ് താൻ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു.