‘ആ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ടയക്കേണ്ട’.. പ്രവാസിയോട് കുടുംബത്തിന്റെ ക്രൂരത….

കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗം മരുഭൂമിയിൽ ചെലവിടുന്നവരാണ് പ്രവാസികൾ. ജീവിതത്തിലെ സന്തോഷങ്ങളെ എല്ലാം വേണ്ട എന്ന് വെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്നവർ. എന്നാൽ ഒരു പ്രവാസിയോട് മരണശേഷം അദ്ദേഹത്തിന്റെ കുടുംബം കാട്ടിയ ക്രൂരതയാണ് അഷ്റഫ് താമരശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ആ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ടെന്ന ഭാര്യയുടെയും രണ്ടു മക്കളുടെയും മറുപടി കേട്ട് പകച്ചു പോയെന്ന് അഷ്റഫ് താമരശേരി പറയുന്നു.

‘ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടി വരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു. അയാൾ വന്നിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു. എന്തായാലും ഇന്നലെ അയാൾ തന്റെ 62–ാം വയസ്സിൽ പ്രവാസിയായി മരിച്ചു. പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള്‍ അവർ പറഞ്ഞു, മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു. ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം. എന്റെ കടമ എനിക്ക് നിർവഹിച്ചേ മതിയാവൂ. അയാളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ… മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു. ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവന്നു. ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടെതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ. നമുക്കും ഒരു ശരീരമുണ്ട്. നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ. നമുക്ക് പ്രാർഥിക്കാം’.

Related Articles

Back to top button